കവിതയുടെ കാടു പൂക്കുമ്പോൾ
പിറന്നുവീഴുന്ന ഓരോ കവിതയ്ക്കും ഒരായിരം കഥകൾ പറയാനുണ്ടാകും. റാവുള ഭാഷയിൽ സുകുമാരൻ ചാലിഗദ്ധയും, മലയാളത്തിൽ മറ്റുകവികളും കവിത ചൊല്ലുമ്പോൾ ആസ്വാദനത്തിന് ഭാഷ ഒരിക്കലും തടസമല്ലെന്ന തിരിച്ചറിവിൽ ആസ്വാദകരും ഒപ്പം ചേരുന്നു. പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ കവിയരങ്ങിൽ പ്രിയ കവികൾ കെ സച്ചിദാനന്ദൻ, റഫീക്ക് അഹമ്മദ്, ജോയ് വാഴയിൽ, സുകുമാരൻ ചാലിഗദ്ദ എന്നിവർ ഒത്തു ചേർന്നപ്പോൾ. മോഡറേറ്റർ : സോമൻ കടലൂർ.
കവിതയുടെ സ്പന്ദനം
‘ഹൃദയം മിടിച്ച്
ചരടും പിടിച്ച്
മണ്ണിലെവിടെയോ ഒരാൾ
പരക്കം പായുന്നുണ്ട്’:
കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ ‘കവിതയുടെ ചില വർത്തമാനങ്ങളിൽ’ | WLF 2022 |
മലയാളത്തിന്റെ കാര്യപാരമ്പര്യത്തിനും ആധുനിക ഭാവുകത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ, മലയാളത്തിൻ്റെ പ്രിയ കവി റഫീക്ക് അഹമ്മദ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘കവിയരങ്ങ് – കവിതയുടെ ചില വർത്തമാനങ്ങൾ ‘എന്ന സെഷനിൽ പങ്കെടുത്ത് കവിത അവതരിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ കെ സച്ചിദാനന്ദൻ സമീപം.
കവിത കാലത്തിനപ്പുറത്തെ കണ്ണ്
“ഭൂമിയെന്ന ശൂന്യാകാശപേടകത്തിലെ യാത്രക്കാർ മാത്രമാണ് മനുഷ്യരെന്നതിനാൽ പേടകത്തിൽ സ്ഫോടനം നടത്തരുത്.
ഭൂമി എല്ലാ ജീവജാലങ്ങൾക്കുമായി നൽകപ്പെട്ട ഗ്രഹമായതിനാൽ അവയ്ക്കൊന്നിനും വംശനാശം വരുത്തരുത്.
ജീവനെ സമൃദ്ധമായി നിലനിർത്തുന്നത് വായുവും ജലവുമായതിനാൽ അവയെ മലീമസമാക്കരുത്”
– കവി ജോയ് വാഴയിൽ WLFൽ കവിത വായിക്കുന്നു.
ഇന്നിപ്പോൾ, ബ്രഹ്മപുരത്തെ കത്തിയെരിയുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുകയുയരുമ്പോൾ, അതു ശ്വസിച്ച് മനുഷ്യർ വീർപ്പുമുട്ടുമ്പോൾ കവിയുടെ വാക്കുകൾ ഓർമ്മകളിൽ വരും. കാലത്തിനു മുൻപേ സഞ്ചരിക്കുന്നവരാണ് കവികൾ.
കവിത ഒരു സാംസ്കാരിക പ്രവൃത്തിയാണ്:
കവിതയിലൂടെയും സംവാദങ്ങളിലൂടെയും നമ്മുടെ സാംസ്കാരിക-സാമൂഹിക ബോധ്യങ്ങളെ ജ്വലിപ്പിച്ചുനിർത്തുന്ന മലയാളത്തിന്റ പ്രിയ കവിയാണ് കെ സച്ചിദാനന്ദൻ. എല്ലാ തലമുറക്കാരിലും തന്റെ സൗന്ദര്യശാസ്ത്രം ഒരേ പോലെ നിലനിർത്തികൊണ്ട് 50 വർഷങ്ങളിലേറെയായി കവിതയെ അറിയുകയും മനസിലാക്കുകയും കവിതയിലൂടെ നിരന്തരം സാമൂഹ്യവിമർശനം സാധ്യമാക്കുകയും ചെയ്യുന്ന സച്ചിദാനന്ദൻ മാഷ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ. കവികളായ സോമൻ കടലൂർ, സുകുമാരൻ ചാലിഗദ്ധ എന്നിവർ സമീപം.
Audiences who watch and listen to their presenter for long durations without hesitation must be the presenters’ priority. A commitment to art which brings the author and their readers together. Audience listening to ‘Poetry Corner’ at Wayanad Literature Festival.
കേരളത്തിന്റെ ഗോത്രകവി സുകുമാരൻ ചാലിഗദ്ധ, റാവുളരുടെ ബേത്തിമാരൻ. അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദവുമായി കവിതയിൽ പുതിയ സാധ്യതകൾ പരീക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ, കാവ്യഭാഷ അത്രമേൽ വിസ്തൃതമാകുന്നു. കാടിന്റെ, കടലിന്റെ മക്കളുടെ കഥയും കവിതയും സമൂഹം ശ്രവിച്ചു തുടങ്ങുന്നു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കവിയരങ്ങിൽ കവിതകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന സുകുമാരൻ ചാലിഗദ്ധ.